ഗുരുവായൂർ: ചിങ്ങത്തിലെ അവസാന ഞായറാഴ്ച ക്ഷേത്രത്തിൽ നടക്കുക നാനൂറിലേറെ വിവാഹങ്ങൾ. തിരക്കു പരിഗണിച്ച് ക്ഷേത്രത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ചത്തേക്ക് 409 വിവാഹങ്ങളാണ് ഇന്നലെ വരെ ശീട്ടാക്കിയിട്ടുള്ളത്. റിക്കാർഡ് വിവാഹങ്ങൾ നടന്ന ചിങ്ങത്തിലെ ആദ്യ ഞായറാഴ്ചത്തെ ക്രമീകരണങ്ങൾ തന്നെ തുടരാനാണ് ദേവസ്വം തീരുമാനം. പുലർച്ചെ നാലുമുതൽ ആറു വിവാഹമണ്ഡപങ്ങളിലുമായി വിവാഹങ്ങൾ തുടങ്ങും. ഓരോ വിവാഹസംഘത്തിനും ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേരെയാണ് മണ്ഡപത്തിലേക്കു പ്രവേശിപ്പിക്കാനാവുക. ഇന്നർ-ഒൗട്ടർ റിംഗ് റോഡുകളിൽ പാർക്കിംഗ് അനുവദിക്കില്ല. വണ്‍വേ സംവിധാനം കർശനമാക്കും. നിലവിലെ പാർക്കിംഗ് കേന്ദ്രങ്ങൾക്കുപുറമെ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവയും പാർക്കിംഗിനായി തുറന്നുകൊടുക്കും.
സിസിടിവി നിരീക്ഷണവും ഉണ്ടാകും. ദർശനക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രദക്ഷിണം, അടിപ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. കിഴക്കേനടപ്പന്തലിൽ ഭക്തർക്ക് വണ്‍വേ സംവിധാനം നടപ്പാക്കും. ഭക്തർ ദേവസ്വം ക്രമീകരണങ്ങളോടു സഹകരിക്കണമെന്നു ചെയർമാൻ അഭ്യർഥിച്ചു.
ഗുരുവായൂരിൽ ആചാരലംഘനം; കർശന നടപടിയുമായി ദേവസ്വം
ഗുരുവായൂർ: ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആചാരലംഘനം നടത്തി അശുദ്ധി ഉണ്ടാകാനിടയായ സംഭവത്തിൽ കർശനനടപടി സ്വീകരിച്ചതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ഭരണസമിതി രണ്ട് ഓതിക്കൻമാരെ ആറു മാസത്തേക്കു ജോലിയിൽനിന്നു മാറ്റിനിർത്തി. ഇവരിൽനിന്ന് 40000 രൂപ പിഴയായി ഈടാക്കാനും തീരുമാനിച്ചു.
അഷ്ടമിരോഹിണി ദിനം ഉൾപ്പെടെ അടുത്തടുത്ത രണ്ടു ദിവസങ്ങളിൽ ആചാരലംഘനം നടന്നതിനാൽ മണിക്കൂറുകൾ ശുദ്ധിച്ചടങ്ങുകൾ വേണ്ടിവന്നിരുന്നു. ഇതു ഭക്തർക്കു ദർശനതടസമുണ്ടാക്കി.
ഈ സാഹചര്യത്തിലാണു ദേവസ്വം കർശനനടപടിയെടുത്തത്. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട ആചാരങ്ങൾ ശക്തമായി നടപ്പിലാക്കുമെന്നും ചെയർമാൻ അറിയിച്ചു.